Tuesday, November 19, 2013

സ്പോണ്‍സേഡ് കവി


സ്പോണ്‍സേഡ് കവി
ചക്കി ചുട്ടെടുത്ത
കരിഞ്ഞ ദോശ നോക്കി
മുന്‍ഷി രാമക്കുറുപ്പ് ചോദിച്ചു
'നിനക്കീ പണി നിറുത്തി
വല്ല കവിതയും എഴുതിക്കൂടേ?'
പറം പണിക്കു നിന്ന
ചങ്കരന്‍ വിളിച്ചു ചോദിച്ചു
'മാഷേ കവയിത്രി ചക്കിയെ
സ്പോണ്‍സര്‍ ചെയ്യാനാരുണ്ട്?'
കുരിശും കുറിയും തട്ടവും
പച്ചയും മഞ്ഞയും കാവിയും
ഇടതും വലതും നടുവും
കവയിത്രിയെ കാത്തു നിന്നു.
കയ്യില്‍ ചൂരലു പോലുമില്ലാതെ
പുതിയ മുന്‍ഷി തല കുനിച്ചു.

Thursday, April 25, 2013

പാഴ്


പാഴ്

നഴ്സറിയിലെ പുതിയ ജനുസ്.
പറഞ്ഞ വിലകൊടുത്ത് വാങ്ങിയതാണ്.
അരുമയായി പാലിച്ച് കാത്തിരുന്നതാണ്.
ആടുകടിച്ച ഇലനോക്കി
അയല്‍ക്കാരോട് വഴക്കിട്ടതാണ്.
ഒടിഞ്ഞ ചില്ലയില്‍
മരുന്നു വച്ചു കെട്ടിയതാണ്...

മതിലുപൊളിച്ച്, ചില്ലകള്‍ പന്തലിച്ച്,
മുറ്റം നിറയെ കരിയിലകള്‍ വീഴ്ത്തി
വേണ്ടാത്തിടത്തെല്ലാം വേരുകളാഴ്ത്തി
നേര്‍ വഴിക്കൊരു തടസ്സമായി
നില്‍ക്കും പാഴിന്നിവനൊരു
കോടാലിക്കൈ തേടുന്നു ഞാന്‍!


Monday, February 18, 2013

ഇരയുടെ സ്വപ്നം (കട്ടന്‍ ചായക്കുള്ളില്‍ നുരയുന്നത്.............)

ഇരയുടെ സ്വപ്നം (കട്ടന്‍ ചായക്കുള്ളില്‍ നുരയുന്നത്.............)


                                            കഥ തുടങ്ങുന്നത് കൃഷ്ണന്‍ കുട്ടിയുടെ ചായപ്പീടികയില്‍ നിന്നാണ്. ഒരു വൈകുന്നേരം ചായ കുടിക്കാന്‍ ചെല്ലുമ്പോള്‍ ചായക്കുള്ള പാലില്‍ കള്ളിന്റെ മണം. കട്ടന്‍ ചായക്കു വിദേശ മദ്യത്തിന്റെ ഗന്ധം.സ്വപ്നത്തിലാണെങ്കിലും സംഗതി മദ്യവില്‍പനയാണ്!
            ഇതുനിയമ ലംഘനമാണല്ലോ..............എവിടെയെങ്കിലും അറിയിക്കണമല്ലോ........എന്നോര്‍ത്താണ് നേരെ എക്സൈസ് ഓഫീസിലേക്കു കയറിച്ചെന്നത്.എക്സൈസ് ഓഫീസര്‍ ഒരു മീറ്റിംഗിനു പോയത്രെ.
                        എന്നാല്‍ പിന്നെ പോലിസ് സ്റ്റേഷനില്‍ പറയാമെന്നു വച്ചു. സബ്ഇന്‍സ്പെക്ടര്‍ ജോസഫ് സര്‍ നഗരത്തില്‍ കവി സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ പോയിരിക്കുന്നു. നേരെ സമ്മേളന നഗരിയിലേക്കു നടന്നു.
                        സബ്ഇന്‍സ്പെക്ടര്‍ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. അടുത്തു തന്നെ ഗൗരവത്തില്‍ എക്സൈസ് ഓഫീസറും ഉണ്ട്. കറുത്ത കൂളിംഗ് ഗ്ലാസ് വച്ചിരിക്കുന്നത് കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മുംതാസ് ബീഗമാണ്.
                                                   വേദിയാകെ കൃഷ്ണാ ടീ യുടെ പരസ്യം. എല്ലാത്തിനും സഹായിയായി, ആദ്യാവസാനക്കാരനായി കൃഷ്ണാടീ ഉടമ കൃഷ്ണന്‍കുട്ടിയുമുണ്ടായിരുന്നു! "നല്ലൊരു പരിപാടിയല്ലേ.....എന്റെ വക ചായസല്‍ക്കാരം ഫ്രീ."കൃഷ്ണന്‍കുട്ടി പാലുപോലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
                                                  യോഗം കഴിഞ്ഞിറങ്ങുമ്പോള്‍ സബ്ഇന്‍സ്പെക്ടര്‍ ജോസഫ് സാറിനെ അടുത്തുകിട്ടി.കൃഷ്ണന്‍ കുട്ടിയുടെ ചായക്കടയില്‍ പകരുന്നത്  മദ്യമാണെന്ന വിചിത്ര സംഭവം പറഞ്ഞു. ഇതു കേട്ട മുംതാസ് ബീഗം പ്രതിഷേധിച്ചു. "കൃഷ്ണന്‍കുട്ടിച്ചേട്ടന്റെ കട എന്റെ കെട്ടിടത്തിലല്ലേ...............അങ്ങനെ ഒരിക്കലും സംഭവിക്കില്ല.”
                            പോലീസ് ഇന്‍സ്പെക്ടറും എക്സൈസ് ഓഫീസറും ചിരിയോടു ചിരി. പിന്നെ പറഞ്ഞു. "എടോ നിങ്ങളയല്‍ക്കാരല്ലേ...........അയല്‍ക്കാരാവുമ്പോ ഒരു പരസ്പര ധാരണയൊക്കെ വേണ്ടേ? ഇവിടെ ഈ വേദിയിലെ ചായസല്‍ക്കാരവും ….....എന്തിന് ഈ കസേരകളും ഡെക്കറേഷനുകളും വരെ കൃഷ്ണന്‍കുട്ടി സ്പോണ്‍സര്‍ ചെയ്തതാണ്.തന്നെ കൊണ്ട് കഴിയുമോ ഇതൊക്കെ?” മുംതാസ് ബീഗം കുലുങ്ങികുലുങ്ങി ചിരിച്ചു.
                                                                     സബ് ഇന്‍സ്പെക്ടര്‍ ജോസഫിന്റെയും എക്സൈസ് ഓഫീസറുടെയും മുംതാസ് ബീഗത്തിന്റെയും കൃഷ്ണന്‍ കുട്ടിയുടെയും മുഖങ്ങള്‍ പെട്ടെന്നാണ് വേട്ടനായ്ക്കളുടെ രൂപമായി മാറിയത്! ഞാന്‍ ഓടി; ഒരു ഇരയെപോലെ. ഇരമ്പുന്ന  വാഹനങ്ങള്‍ക്കുംആളുകള്‍ക്കും ഇടയിലൂടെ.........
                        ഓടിയോടി അവശനായിപ്പോയിരുന്നു ഞാന്‍. ഒടുവില്‍ അഭയം പ്രാപിച്ചത് ഒരു വായനശാലയിലാണ്.ലൈബ്രേറിയന്‍ മുഖം തിരിച്ചപ്പോള്‍ കണ്ടു. ഡിസ്ക്കവറി ചാനലില്‍ കണ്ടിട്ടുള്ള ആഫ്രിക്കന്‍ നരഭോജിയുടെ മുഖം!
                    കയറിപ്പോയില്ലേ, പുസ്തക റാക്കുകള്‍ക്കിടയിലെ ഒരു തടിയന്‍ പുസ്തകത്തില്‍ മുഖം ഒളിപ്പിച്ചു. അവിടെ മണ്ടന്‍ മുത്തപയും മുച്ചീട്ടു കളിക്കാരന്റെ മകള്‍ സൈനബയും ഉണ്ടായിരുന്നു. അവരുടെ ചായക്കടയിലേക്ക് എന്നെ ക്ഷണിച്ചു.പുട്ടും കടലയും നല്ല നാടന്‍ ചായയും അവര്‍ തന്നു. ആശ്വാസം.
                                                               ഞാന്‍ സമാധാനത്തോടെ കണ്ണു തുറന്നു. തലക്കല്‍ ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍ തുറന്നിരിപ്പുണ്ടായിരുന്നു! നന്‍മയുടെ ഒരു തുണ്ട് കഥാവസാനത്തിലെങ്കിലും ബാക്കിയാക്കുന്ന ഈ സ്വപ്നം ജീവിതത്തേക്കാള്‍ എത്രയോ ആശ്വാസകരമാണെന്ന് വിസ്മയത്തോടെ ഞാനോര്‍ത്തു.
                    
                                                                                                                    റംലനസീര്‍ മതിലകം.
                                 

Friday, February 8, 2013

തെളിവ്


-->
കവിസമ്മേളനത്തിനു
ക്ഷണിച്ചതിനു നന്ദി.
ഞാന്‍ പുതിയൊരു
ഫയല്‍ വാങ്ങിയിട്ടുണ്ട്.
എന്റെ പേരുള്ള
ഈ നോട്ടീസ്
തീയതി സഹിതം
ഫയല്‍ ചെയ്തു വയ്ക്കാന്‍.
മകളുടെ സ്കൂളില്‍,
രാഷ്ട്രീയ മീറ്റിംഗില്‍,
പോലീസ് സ്റ്റേഷനില്‍,
ഇതൊരു തെളിവാണ്.
കവിയാണെന്നതിന്റെ
ശക്തമായ തെളിവ്!

കവയിത്രി


മുറ്റമടിച്ചു പുരയടിച്ചു
കഞ്ഞിവച്ചു കറി വച്ചു
എല്ലാം ഒതുക്കിയിട്ടുണ്ട്
ഇനിയെങ്കിലും പൊയ്ക്കോട്ടെ
കവി സമ്മേളനത്തിന് !
ഊണിനു മുമ്പേ തിരിച്ചെത്താം.

Thursday, September 27, 2012

വലകള്‍

വലകള്‍
ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍..........
കേള്‍ക്കാത്ത ശബ്ദങ്ങള്‍..............
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................


Monday, September 24, 2012

സത്യം

            സത്യം
ആയിരം നുണകളുടെ തോടിനുള്ളില്‍
വീര്‍പ്പുമുട്ടി കിടക്കയാണത്
നേരമില്ലല്ലോ തുറക്കാന്‍..............
താക്കോല്‍ കാണുന്നില്ലല്ലോ.......
ഈ തോടു തന്നെയല്ലേ ഭംഗി.......
പലരും പലതും പറഞ്ഞു
കടന്നുപോയ്
നിലവറക്കുള്ളില്‍
ആരും കേള്‍ക്കാത്ത
ശബ്ദവുമായ്
പിടഞ്ഞു പിടഞ്ഞ്............
ഒടുവില്‍?
ഇക്കവിതയിലെങ്കിലും
മരിക്കാതിരിക്കട്ടെ സത്യം!

Saturday, September 15, 2012

അബൂബക്കര്‍ ഹാജിയും പെരുന്നാളും

അബൂബക്കര്‍ ഹാജിയും

പെരുന്നാളും


പെരുന്നാളിന് സ്പെഷലായി തയ്പ്പിച്ച ജുബ്ബയും ഇട്ട് അത്തറു പൂശി അബൂബക്കര്‍ ഹാജി പുറത്തേക്കിറങ്ങി. ഡ്രൈവര്‍ കന്തസ്വാമിയെ വിളിച്ച് വണ്ടിയിറക്കാന്‍ ഏര്‍പ്പാടാക്കി.പുതിയ ഇന്നോവ കാര്‍ പെരുന്നാളിനു മുമ്പ് കിട്ടാന്‍ തുക കൂടുതല്‍ മുടക്കേണ്ടി വന്നു................എന്നാലെന്താ............
                                                    ആണുങ്ങളായവരെയെല്ലാം വിളിച്ച് പള്ളിയില്‍ പോകാന്‍ വണ്ടിയില്‍ കയറ്റി. പെണ്ണുങ്ങളെല്ലാം അകത്ത് ബിരിയാണിയുടെ തിരക്കില്‍.
                                              പെരുന്നാള്‍ നമസ്കാരാനന്തരം ഉസ്താദിന്റെ ചെറു പ്രസംഗമുണ്ടായിരുന്നു.വിഷയം എന്നത്തെയും പോലെ പലിശ മുതല്‍, ആര്‍ഭാടം, മദ്യപാനം ഇവയൊക്കെതന്നെയായിരുന്നു.
                                                       ഗള്‍ഫീന്നുണ്ടാക്കിയ പണം ബാങ്കിലിട്ട് അവരു തരുന്നതും വാങ്ങി ജീവിക്കുന്ന താനിനി കച്ചോടം ചെയ്യണമെന്നാണോ ഉസ്താദ് പറയുന്നത് ? ഹാജിയാര്‍ ചിന്തിച്ചു. വയസ്സന്‍മാര്‍ക്കു പലിശമുതല്‍ കുറച്ചൊക്കെ ആവാം.....ഹാജിയാര്‍ മനസ്സില്‍ പറഞ്ഞു.
                                                   പള്ളിക്കമ്മറ്റിയംഗങ്ങള്‍ക്കു വേണ്ടി പെരുന്നാള്‍ദിന സന്ദേശം നല്‍കാന്‍ അബൂബക്കര്‍ ഹാജിയുടെ ഊഴമായി. ഹാജിയാര്‍ എഴുന്നേറ്റു.
                                            " അസ്സലാമു അലൈക്കും. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.” പറയുന്നതിനിടയില്‍ തന്റെ ജുബ്ബയുടെ കോളര്‍ തയ്ച്ചത് നന്നായിട്ടില്ല എന്ന് ഹാജിയാര്‍ക്കു തോന്നി. ശ്ശൊ! എല്ലാവരും കണ്ടു. 'മോഡേണ്‍ ഫാഷന്‍' എന്ന പേരു കണ്ട് കൊടുത്തതാണ്. നശിപ്പിച്ചു.
                                                                തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഹാജി, ഉസ്താദിന്റെ പ്രസംഗം ഓര്‍ത്തു. 'പെരുന്നാളിനായി കുളിച്ച് പുത്തനുടുപ്പിട്ട് അത്തറു പൂശി ഒരു വഴിയിലൂടെ നടന്നു വന്ന് മറ്റൊരു വഴിയിലൂടെ തിരിച്ചു പോകല്‍ സുന്നത്താണ്.'
                           പരിശുദ്ധ ഇസ്ലാമിന്റെ തിരുസുന്നത്തുകള്‍ അനുസരിക്കുന്ന ഹാജിയാര്‍ തന്റെ മടക്കയാത്ര നാലുകാവു വഴിയാക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യചിഹ്നം പോലെ നിന്ന സ്വാമിയോട് ഹാജി തന്റെ പുത്തന്‍ ഇന്നോവ നാലുപേരു കാണട്ടെ എന്നൂറിചിരിച്ചുകൊണ്ടു പറഞ്ഞു. സ്വാമിക്കും സന്തോഷം. വീട്ടില്‍ വന്ന് ബിരിയാണി കഴിച്ച് ഹാജി തന്റെ പ്രൈവറ്റു റൂമിലേക്കു പോയി. അവിടേക്കു ഡ്രൈവര്‍ കന്തസ്വാമിക്കു മാത്രമേ പ്രവേശനമുള്ളൂ.
                  ഏറ്റവും ഭദ്രമായി സൂക്ഷിച്ച കുപ്പി തത്രപ്പാടോടെ 
 പുറത്തെടുക്കുമ്പോള്‍ ഹാജി വിചാരിച്ചു. ഇവന്‍ വിദേശി.............നല്ലവന്‍...........അകത്തുള്ളത് പുറത്തറിയിക്കില്ല.
 അല്ലെങ്കിലെന്നേ പുകിലാകണ്ടതാ!

                                                           
                                                                     റംല നസീര്‍, മതിലകം.

വേവിക്കുമ്പോള്‍ ആവിയായിപ്പോകുന്നത്..............

വേവിക്കുമ്പോള്‍ ആവിയായിപ്പോകുന്നത്..............


                 ഹോട്ടല്‍ ഹലാലില്‍ നിന്ന് കോഴിക്കറിയും പൊറോട്ടയും വാങ്ങിക്കഴിക്കുമ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു. ബാവുണ്ണിക്കയുടെ ചിക്കന്‍ കറി ഒന്നു വേറെ തന്നെ.ഒരെണ്ണം പാഴ്സലായി വീട്ടിലേക്കും എടുക്കാം.

                                       സപ്ലയറെ വിളിച്ച് ഒരു പാഴ്സലിനു ഓര്‍ഡര്‍ ചെയ്യുമ്പോള്‍

ബാവുണ്ണിക്കായുടെ മുഖത്ത് സംതൃപ്തി.

                                                 നല്ല നാടന്‍ കോഴിയാ..........ഇന്നലെ മകളും ഭര്‍ത്താവും മതിലകത്ത് നിന്ന് വന്നപ്പോ കൊണ്ടു വന്നതാ........പറഞ്ഞതത്രയും സത്യം.        അതില്‍ ചില സത്യങ്ങള്‍ ആരുമറിയാതെ ആവിയായിപ്പോയി........

                                               അടച്ചിട്ട കാറില്‍ ചാക്കിലാക്കിയ അഞ്ചു കോഴികള്‍ ശ്വാസം കിട്ടാതെയാണോ ചത്തത്? നല്ലയിനം മുട്ടക്കോഴികള്‍...... വളര്‍ത്താനായില്ലെങ്കിലും കളയേണ്ടി വന്നില്ല............

                                                അന്നു ബില്ലു കൊടുത്ത് പണം വാങ്ങുമ്പോള്‍ പതിവില്ലാതെ ബാവുണ്ണിക്ക അഞ്ചുരൂപ കുറച്ചേ വാങ്ങിയുള്ളൂ!   നൊയമ്പുകാലമല്ലേ ബാവുണ്ണിക്കയും മാറിയിരിക്കാം..........അയാളോര്‍ത്തു.



                                                                  റംല നസീര്‍, മതിലകം.

Tuesday, September 4, 2012

മാര്‍ക്കറ്റിംഗ്


-->

മാര്‍ക്കറ്റിംഗ്

വീടിനുള്ളില്‍ അടുക്കളയില്‍

പറമ്പില്‍ പണിയിടങ്ങളില്‍

തേഞ്ഞു തീരുന്നവര്‍..........

സാധാരണക്കാര്‍..............

എന്തിനു കൊള്ളാം!

ഞാനൊരു കവി,കലാകാരന്‍,

സാമൂഹിക പ്രവര്‍ത്തകന്‍

മേമ്പൊടിക്കു ചില ആദര്‍ശങ്ങള്‍....

ഈയടുത്ത് ഒരവാര്‍ഡും

തരപ്പെടുത്തി.............

നല്ല മാര്‍ക്കറ്റിംഗ്!

റംല നസീര്‍,മതിലകം.

ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും


-->

 ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും



ബീഗം മറിയം റഷീദ തന്റെ ആക്ടീവയില്‍ കുതിച്ചു പാഞ്ഞു. പോലീസ് സ്റ്റേഷന്റെ സന്ദര്‍ശക മുറിയോടു ചേര്‍ത്ത് വണ്ടി നിറുത്തി. സന്ദര്‍ശക മുറിയിലിരിക്കുമ്പോള്‍ അവര്‍ പര്‍ദയുടെ ഷാള്‍ ഒന്നു കൂടി വലിച്ചിട്ട് മുഖത്തിന്റെ പാതിയും മറച്ചു.

ഒരു കോണ്‍സ്റ്റബിള്‍ വന്ന് അവരെ എസ്..യുടെ ക്യാബിനിലേക്കു നയിച്ചു. അവിടെ ബെഞ്ചില്‍ എതിര്‍ കക്ഷികള്‍ - ഭര്‍ത്താവിന്റെ അനിയനും കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു.
ബീഗം മറിയം റഷീദക്കു കരച്ചില്‍ വന്നു. അവള്‍ കൈലേസു കൊണ്ട് കണ്ണുനീരൊപ്പി.
പോലീസ് ഓഫീസര്‍ ഒരു പോസ്റ്റര്‍ എടുത്ത് അവരുടെ നേരെ നീട്ടി.
"ഇതു നിങ്ങള്‍ വരച്ചതാണോ?”
"അതേ സര്‍ ഞാന്‍ വരച്ചതാണ്.”
"കാരണം?”
"ഞാനൊരു കലാകാരിയാണു സര്‍. നന്നായിട്ടില്ലേ സര്‍ ഇത്?”
അതൊരു മൂത്രമൊഴിക്കുന്ന പുരുഷന്റെ നഗ്നചിത്രമായിരുന്നു.............
പുരുഷന്റെ അഴകളവുകള്‍ കൃത്യമായിപ്പതിഞ്ഞ ചിത്രം.
ഛേ! മൂത്രം തളം കെട്ടി കിടക്കുന്നു.
.....................................
ഓഫീസര്‍ക്കു നാണം വന്നു............
ബീഗം മറിയം റഷീദ തന്റെ സെല്‍ഫോണ്‍ ഒരു കയ്യില്‍ പിടിച്ച്
ഓഫീസര്‍ക്കു നേരെ കയ്യുയര്‍ത്തി പറഞ്ഞു തുടങ്ങി.
"ഒരു കലാകാരിയുടെ ആയുധം പേനയാണല്ലോ സര്‍....
ഈ ഇരിക്കുന്ന ആള്‍ എന്റെ വീടിന്റെ ചവിട്ടു പടിയില്‍ നട്ടുച്ചക്കു വന്നിരുന്ന് മൂത്രമൊഴിക്കുന്നു സര്‍.........പുരുഷന്റെ മൂത്രത്തിന്റെ ചൂര് ഇനിക്കറിയാം സര്‍.........”
"വല്ല കുട്ടികളാരെങ്കിലും................?”
"അല്ല സാറേ. ഞാന്‍ ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍ എനിക്കെന്റെ ഭര്‍ത്താവിന്റെ മൂത്രച്ചൂരു വരുന്നു.............ഭര്‍ത്താവ് ഗള്‍ഫിലാണല്ലോ..............അങ്ങേരുടെ അതേ
ചൂര്! അതീ അനിയന്റേതു തന്നെ.”
ഓഫീസര്‍ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു. "ഭര്‍ത്താവ് നാട്ടില്‍ വന്നിട്ട് രണ്ടു വര്‍ഷമായി എന്നല്ലേ പറഞ്ഞത്?അത്രയൊന്നും ദീര്‍ഘിപ്പിക്കരുത്. ഏറിയാല്‍ ഒരു വര്‍ഷം. അതിനിടയില്‍ വന്നു പോകാന്‍ പറയണം കെട്ടോ മറിയം റഷീദ. ഒക്കെ ശരിയായിക്കൊള്ളും.” അയാള്‍ ഒരു സൈക്കോളജിസ്റ്റിനെപ്പോലെ പുഞ്ചിരിച്ചു.
പിന്നെ വാദിയുടെ നേര്‍ക്കു തിരിഞ്ഞു.
              "നിങ്ങളൊരു അധ്യാപകനാണല്ലോ? സ്കൂളില്‍ വികൃതിക്കുട്ടികള്‍ ഉണ്ടാവാതിരിക്കില്ലല്ലോ......വടിയാണെങ്കില്‍ നിരോധിച്ചിരിക്കയല്ലേ? ഞങ്ങള്‍ ജനമൈത്രി പോലീസിന്റെ അവസ്ഥയും ഇതു തന്നെ.എല്ലാം മറന്നു കളഞ്ഞേക്കൂ." ഇന്‍സ്പെക്ടര്‍ അയാളുടെ പുറത്തു തട്ടി.
"പിന്നെ - നഗ്നചിത്രം പുരുഷന്റേതായതിനാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ല! പോരാത്തതിനു പ്രതി ഒരു സ്ത്രീയും..............” ജനമൈത്രീസ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പറഞ്ഞു നിറുത്തി.


റംല നസീര്‍, മതിലകം.

ഫെമിന


-->
ഞാനൊരു ഫെമിനിസ്റ്റ്.........
ഒന്നും പൊറുക്കാത്തവള്‍
മറക്കാത്തവള്‍.........
വറ്റാത്ത പകയുടെ വിഷത്താല്‍
എരിയുന്നവള്‍...........
എന്ത് സ്റ്റേഷനില്‍
പരാതി കൊടുക്കുമെന്നോ?
നീതി വേണമെന്നോ?
നോക്കൂ........കവികളെല്ലാം
പാടുന്നത് എന്നെ പറ്റിയാണ്!
സുഗതകുമാരിയുടെ പാട്ടുകള്‍...
'ലേഡീസ് ഫസ്റ്റ്' ഇതൊന്നും കേട്ടിട്ടില്ലേ?
ഞാനൊരു പാവം പെണ്ണ്
പീഡിത,ഫെമിനിസ്റ്റ്.
നീയെന്റെ വര്‍ഗ്ഗ ശത്രു.

റംല നസീര്‍, മതിലകം.

Sunday, September 2, 2012

ചതുരംഗം

ജയിച്ചല്ലോ എന്റെ തന്ത്രം
ഫലിച്ചല്ലോ എന്റെ മന്ത്രം
ഇരുട്ടത്തു കുത്തും ഞാന്‍
വെളിച്ചത്തില്‍ തടവീടാം

അകത്തെന്തോ ചീയുമ്പോള്‍
പുറത്തെല്ലാം തിളക്കീടാം
പകയുള്ളോര്‍ക്കു നേരെ
തൊടുക്കുവാന്‍ വിഷമുണ്ടേ

ഒളിച്ചാണെന്‍ കളിയെല്ലാം
പിടികൂടാന്‍ കഴിയില്ലാ!

ലഭിക്കട്ടെന്‍ പട്ടമെല്ലാം
കളിയില്‍ ഞാന്‍ ജയിച്ചല്ലോ!


റംല നസീര്‍,മതിലകം.

Monday, August 27, 2012

സുനില്‍ പി. മതിലകം: ഒരെഴുത്തുകാരന്റെ വീട്സുനില്‍ പി. മതിലകംവായനാനുഭ...

സുനില്‍ പി. മതിലകം:
ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭ...
: ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകു...

Sunday, December 11, 2011

CLUB-SOPANASANGEETHAM

Arts of kallariparambil innale sree Jeralathu Hari Govindan te sopana sangeethavum edakayum samsaravum undayirunnu.His music&his words realy touching.kala samoohika nanmakayi upayokikunna yadartha kalakarananu jeralathu ramappothuvalinte ee makan...

Monday, December 6, 2010

പുതുയുഗം

കമ്പ്യൂട്ടര്‍ അമ്മയായ്
ഇന്രര്‍ നെറ്റ് അച്ഛനായ്
ടിവി സഹോദരനായ്
ഇതാണു നിന്‍ ലോകം.
മാളവിക
9A
GHSS,PUTHIYAKAVU
N.PAROOR.

Saturday, November 6, 2010

മലയാളം

മലയാളം ക്ളസ്റില്‍ ബ്ലോഗ് പരിചയപ്പെടുത്താന്‍ സാധിച്ചു.

Thursday, November 4, 2010

മധ്യേയിങ്ങനെ - കവിത

ടിവിയില്‍ കാണുന്നു
അജ്ഞാത വനങ്ങള്‍,
പക്ഷികള്‍, മൃഗങ്ങള്‍...
ട്യൂഷന്‍ കഴിഞ്ഞ് വരാറായോ
കുട്ടികളെന്നുത്കണ്ഠ.
പത്രത്തില്‍ ദൂരദേശത്തെ
വിചിത്രമാം കൊലപാതകങ്ങള്‍...
ബസ്സുപോകുന്നതിനുമുമ്പേ
വായിച്ചുതീര്‍ക്കാനുള്ള തിരക്ക്
ഓഫീസിലെ ഒഴിഞ്ഞ കസേരയില്‍
പുതിയൊരാള്‍.
പരിചയപ്പെടലിന്റെ
ആവര്‍ത്തനത്തിനിടയില്‍
പലചരക്കുവാങ്ങി വീടെത്താനുള്ള തിടുക്കം.
ഇതിനിടയിലെപ്പോഴാണ്
കൗതുകം പടിയിറങ്ങിപ്പോയത്?
ഞെട്ടലും ഇറങ്ങിപ്പോയോ?
സൗഹൃദത്തിന്റെ മധുരവും
അക്കൂടെയാവാം പോയത്.
ക്ലോക്കിലിപ്പോള്‍ സൂചി
മദ്ധ്യ വയസ്സിനു നേരെ!

Wednesday, November 3, 2010

Saturday, May 29, 2010

ആര്‍ട്സ് ഓഫ് kalaripparambu

ee varshathe venal koodaram vallare nannayi.ella kuttikalkum vruksha thayyum bagum skkipping rop, certificate, ellam kitti.koode oru nalla camp um.
ramla